തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം കേവലം സ്വകാര്യ സംരംഭമല്ല. അത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും സഹകരണത്തോടുകൂടിയുള്ള ഒരു സംരംഭമാണ്. 5000 കോടിയിലേറെ രൂപ സംസ്ഥാന സർക്കാരിന്റെതായും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വഴി 800 കോടിയോളം രൂപ കേന്ദ്ര സർക്കാരും സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് വിദേശ പങ്കാളിത്തം ഉൾപ്പെടെയുള്ളത് കേരളത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ആണ് ചെയ്യേണ്ടത്. രാജ്യത്തിലെ ആദ്യ മദർ പോർട്ട് എന്ന നിലയിൽ രാജ്യത്തിന്റെ വികസനത്തിനും വികസിത കേരളത്തിന്റെ സൃഷ്ടിക്കും വിഴിഞ്ഞം തുറമുഖത്തിന് വലിയ പങ്കുവഹിക്കാൻ കഴിയും. മുഖ്യമന്ത്രിയും അദാനിയും തമ്മിലുള്ള ദുരൂഹമായ ഇടപാടുകൾ അവസാനിപ്പിക്കണം. കേരളത്തിലെ പൊതുജനത്തെ ബോധ്യപ്പെടുത്തി കൊണ്ടുള്ള ഇടപെടലേ വിഴിഞ്ഞത്ത് അനുവദിക്കൂ. ബിജെപിയെ സംബന്ധിച്ച് രാജ്യമാണ് ആദ്യം. അതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള വികസന സംരംഭങ്ങൾ വരുന്നത്. അതിനെ അട്ടിമറിക്കാൻ ആര് ശ്രമിച്ചാലും എതിർക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ ഉമ്മൻചാണ്ടിയുടെ കാലത്തുണ്ടാക്കിയ കരാറും അതിനുശേഷം പിണറായി വിജയൻ സർക്കാരിൻറെ ഇടപെടലുകളും കേരളത്തിലെ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്താൻ ഒരു ധവളപത്രം ഇറക്കണം. അതിൻറെ അടിസ്ഥാനത്തിൽ പുതിയ മൂലധന നിക്ഷേപത്തെ സംബന്ധിച്ച് തീരുമാനമെടുക്കുകയും വേണം. ബിജെപി കോവളം മണ്ഡലം പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ എസ് സുരേഷ്. പറഞ്ഞു. കോവളം മണ്ഡലം പ്രസിഡന്റ് പ്രവീൺകുമാർ, ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
