സ്കൂൾ തുറക്കാൻ മൂന്നാഴ്ച; മുൻ വിദ്യാഭ്യാസ മന്ത്രി പൂക്കി ആയതല്ലാതെ ഒന്നും ചെയ്തില്ല വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലയ്ക്കുകയാണ് സർക്കാർ അനാസ്ഥ : അനൂപ് ആന്റണി1 min read

 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പാഠപുസ്തക വിതരണത്തിലും അധ്യാപക പരിശീലനത്തിലും ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആരോപിച്ചു.

സ്കൂളുകൾ തുറക്കാൻ മൂന്നാഴ്ച മാത്രമുള്ളപ്പോഴും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതര അനാസ്ഥയാണെന്ന് അനൂപ് ആന്റണി പറഞ്ഞു. അധ്യാപക പരിശീലനങ്ങൾ പോലും പൂർണമായി നടത്താൻ കഴിയാത്ത അവസ്ഥയിൽ പുതിയ അധ്യയന വർഷം എങ്ങനെ കാര്യക്ഷമമായി മുന്നോട്ട് പോകുമെന്ന കാര്യത്തിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്ക ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ വിദ്യാഭ്യാസ രീതികളും പാഠ്യപദ്ധതികളും സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും എസ്.സി.ഇ.ആർ.ടി. തലത്തിലുള്ള ഏകോപനക്കുറവും ഉത്തരവിറക്കുന്നതിലെ കാലതാമസവും പ്രതിസന്ധി രൂക്ഷമാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതികൾക്കായി കോടികൾ പ്രഖ്യാപിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ പല സ്കൂളുകളിലും ഇന്നും അപര്യാപ്തമാണെന്ന് അനൂപ് ആന്റണി ആരോപിച്ചു. വിദ്യാഭ്യാസ മേഖലയെ മാതൃകയാക്കുമെന്ന് അവകാശപ്പെടുന്ന സർക്കാർ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഭാവിയെ അനിശ്ചിതത്വത്തിലാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വിദ്യാഭ്യാസ രംഗത്തെ ഈ ഗുരുതര വീഴ്ചകളിൽ അടിയന്തരമായി ഇടപെടലുകൾ ഉണ്ടാവണം പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു.