ടിഎ കൈപ്പറ്റാനായി ഒരു സർവ്വകലാശാല;സാങ്കേതിക സർവ്വകലാശാലയിൽ അനധികൃതമായി നാമ നിർദ്ദേശം ചെയ്തവർ ലക്ഷങ്ങൾ കൈപ്പറ്റിയതായി ആക്ഷേപം1 min read

11/2/23

സിൻഡിക്കേറ്റ് അംഗങ്ങളുടെ യാത്രക്കൂലിക്കും സിറ്റിംഗ് ഫീസിനും താമസ സൗകര്യങ്ങൾക്കും ഏറ്റവും കൂടുതൽ തുക ചെലവിടുന്നത് സാങ്കേതികസർവകലാശാല ആണ്.
ഇപ്പോൾ ഒരു വർഷത്തിലേറെയായി സിൻഡിക്കേറ്റിൽ അനധികൃതമായി തുടരുന്ന എക്സ് എം പി, പി.കെ. ബിജു ഉൾപ്പെടെയുള്ള ആറുപേർ 50 ലക്ഷത്തോളം  രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങൾ ഈ ഇന ങ്ങളിൽ പറ്റിയതായാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആരോപണം.

കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സിറ്റിംഗ് ഫീയായി 750 രൂപയും യാത്രപടിയായി കിലോമീറ്ററിന് 9 രൂപയും നിശ്ചയിച്ചിട്ടുള്ളപ്പോൾ  സാങ്കേതികസർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ ഓരോ മീറ്റിങ്ങിനും സിറ്റിംഗ് ഫീ യായി 3000 രൂപയും യാത്രപടിയായി കിലോമീറ്ററിന് 19 രൂപയുമാണ് കൈപ്പറ്റുന്നത്.തിരുവനന്തപുരത്തെ സ്റ്റാർ ഹോട്ടലിലുള്ള ഇവരുടെ താമസചെലവും സർവ്വകലാശാലയാണ് വഹിക്കുന്നത്.
അഫിലിയേറ്റഡ്കോളജുകളിൽ നിരന്തരം പരിശോധന നടത്തുന്നതിന് ഓരോരുത്തരും യാത്ര പടിക്ക് പുറമേ അയ്യായിരം രൂപ പരിശോധനാ ഫീസായി സർവ്വകലാ ശാലയിൽ നിന്നും കൈപ്പറ്റുന്നുണ്ട്. സർവ്വകലാശാല വക മൂന്നു ഇന്നോവ കാറുകൾ സിൻഡിക്കേറ്റ് അംഗങ്ങൾ അവരുടെ സ്വകാര്യ യാത്രകൾക്കും ഉപയോഗിക്കുന്നതായി ലോഗ് ബുക്കുകളിലെ രേഖകളിൽ നിന്നും വ്യക്തമാണ്.

തിരുവനന്തപുരത്ത് വാടക വീട്ടിൽ കുടുംബ സമേതം താമസിക്കുന്ന ഒരു സിൻഡിക്കേറ്റ് അംഗം തൃശൂരിൽ നിന്നുള്ള ടി എ യാത്രാബത്തയായി എഴുതിയെടുക്കുന്നതായും ആക്ഷേപമുണ്ട്.  10000 രൂപ മുതൽ 15000രൂപ വരെ യാത്രപടിയായി വാങ്ങുന്നവരുണ്ട്.

എക്സ് ഒഫീഷ്യോ അംഗങ്ങൾ ഉൾപ്പടെ 13 പേരായിരുന്ന സിൻ ഡിക്കേറ്റിന്റെ അംഗസംഖ്യ 2021 ഫെബ്രുവരി മുതൽ ഓർഡിനൻസിലൂടെ 19 ആയി വർധിപ്പിക്കുകയായിരുന്നു.

സിൻഡിക്കേറ്റ് യോഗങ്ങൾക്ക് പുറമേ സബ് കമ്മിറ്റികളും ചേർത്ത് പ്രതിമാസം ഇരുപതോളം യോഗങ്ങൾ ചേരുന്നുണ്ട്.
ഓരോ അംഗങ്ങളും പ്രതിമാസം 50000 മുതൽ 80,000 രൂപ വരെ കൈപ്പറ്റുന്നതായി അറിയുന്നു.

P. K. ബിജു 10412 രൂപ,
ഡോ. ജി വേണുഗോപാൽ
12958 രൂപ, ജി. സഞ്ജീവ്
12958 രൂപ, വിനോദ്കുമാർ ജേക്കബ്
15960 രൂപ എന്ന ക്രമത്തിലാണ് യോഗത്തിൽ പങ്കെടുക്കുമ്പോൾ യാത്രപ്പടി കൈപ്പറ്റുന്നത്. ഇതിന് പുറമെയാണ് സിറ്റിംഗ് ഫീയും.

തിരുവനന്തപുരം സ്വദേശികളായ ഡോ. B.S ജമുന, അഡ്വ. ഐ.സാജു തുടങ്ങിയവർ യാത്രപ്പടി കുറവായതിനാൽ കൂടുതൽ ഉപ സമിതിയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഓൺലൈൻ യോഗങ്ങളിൽ പങ്കെടുത്ത് ചിലർ യാത്രപ്പടി വാങ്ങിയതായും സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ആരോപിച്ചു.
,
അനധികൃതമായി സിൻഡിക്കേറ്റിൽ തുടർന്നവരിൽ നിന്നും 2021 നവംബർ മുതൽ അവർ കൈപ്പറ്റിയ സാമ്പത്തിക അനുകൂല്യങ്ങൾ അടിയന്തരമായി തിരികെ പിടിക്കണമെന്ന്  സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  കെ. ടി.യു വിസിയോട് ആവശ്യപ്പെട്ടു.

 

Leave a Reply