ഉറങ്ങാതെ കേരളം… സാറയെ കാണാതായിട്ട് 13മണിക്കൂർ പിന്നിട്ടു1 min read

കൊല്ലം :ആറുവയസുകാരിയെ കാണാതായിട്ട് 13മണിക്കൂർ പിന്നിട്ടു. ചില നിർണായക വിവരങ്ങൾ ലഭിച്ചതായി ഐ ജി. സ്പർജൻ കുമാർ പറഞ്ഞു.

പ്രതിയുടേതെന്ന് സംശയിക്കുന്നയാളിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പോലീസിന്റെ വിദഗ്ധര്‍ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവില്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്ന സ്ത്രീയുടെ രേഖാചിത്രവും അല്‍പസമയത്തിനകം പുറത്തുവിടുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എല്‍.പി.എസിന് അടുത്തുള്ള കടയില്‍ വന്ന സ്ത്രീയും പുരുഷനുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കടയുടമയുടെ ഭാര്യ ഗിരിജയുടെ ഫോണ്‍ വാങ്ങിയാണ് ഇവര്‍ സംസാരിച്ചത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ പോലീസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്.

45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷര്‍ട്ടുമായിരുന്നെന്ന് നേരത്തെ ഗിരിജ പറഞ്ഞിരുന്നു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ഗിരിജ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവര്‍ കണ്ട്രോള്‍ റൂം നമ്പറായ 112-ല്‍ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. വിഷയത്തില്‍ ബന്ധപ്പെടാനാകുന്ന മറ്റ് നമ്പരുകൾ : 9946923282, 9495578999

ഓട്ടുമല കാറ്റാടി റജി ഭവനില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകള്‍ അബിഗേല്‍ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാല്‍ വണ്ടിയില്‍നിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.

Leave a Reply