സസ്പെൻസ് ഒഴിഞ്ഞു, സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും, ശിവകുമാർ ഉപമുഖ്യമന്ത്രി, സത്യപ്രതിജ്ഞ ശനിയാഴ്ച1 min read

18/5/23

ബംഗളൂരൂ :നാളുകൾ നീണ്ട സസ്പെൻസ് അവസാനിച്ചു. കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി യാകും. ഇടഞ്ഞു നിന്ന ശിവകുമാർ ഉപ മുഖ്യമന്ത്രിയാകും.

മേയ് 20 ശനിയാഴ്ച ബംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പലതവണയായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനം പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ട്വീറ്റ് ചെയ്തു.

 

 

ഇന്ന് വൈകിട്ട് ഏഴ് മണിയ്ക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിരിക്കുകയാണ്. എല്ലാ എം എല്‍ എമാരോടും യോഗത്തിനെത്താന്‍ ഡി കെ ശിവകുമാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. മുഖ്യമന്ത്രി പദം തീരുമാനമായാല്‍ പെട്ടെന്ന് മന്ത്രിസഭ രൂപീകരിക്കാനാണിത്. മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്ക് വന്നതോടെ മറ്റ് മന്ത്രിമാരുടെ വിവരങ്ങളും ഉടന്‍തന്നെ പുറത്തുവരുമെന്നാണ് സൂചന.

ഇന്നലെ രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും വസതികളില്‍ നടന്ന ചര്‍ച്ചകളിലും ആദ്യടേമില്‍ തന്നെ മുഖ്യമന്ത്രിപദം വേണമെന്ന് ഡി കെ ശിവകുമാര്‍ കടുപ്പിച്ചു നിന്നിരുന്നു. സോണിയാ ഗാന്ധിയുടെ അസാന്നിദ്ധ്യത്തില്‍ പത്താം നമ്പർ  ജന്‍പഥ് വസതിയില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ നല്‍കിയ ഉറപ്പുകള്‍ ശിവകുമാര്‍ തള്ളി. ഈ ചര്‍ച്ചയില്‍ സോണിയാഗാന്ധി സിംലയില്‍ നിന്ന് ഓണ്‍ലൈനില്‍ പങ്കെടുത്തതായും പിന്നീട് ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടതായും അറിയുന്നു. ഇതിനുശേഷമാണ് സിദ്ധരാമയ്യെ മുഖ്യമന്ത്രിയായും ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനമായതെന്നാണ് വിവരം.

Leave a Reply