അർജുനായി പത്താം നാൾ.. ഇന്ന് നിർണായകം1 min read

ഷിരൂർ :അർജുന്റെ ലോറി പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ന് നിർണായകം.ട്രക്ക് കിടക്കുന്ന സ്ഥാനവും, മഴ, അടിയോഴുക്ക് ഇവ ദൗത്യത്തിൽ നിർണായകമാകും. കനത്ത മഴപെയ്താലും ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. ഒഴുക്ക് കൂടുതല്ലെങ്കിൽ ഗതിമാറ്റം കൂടി പരിഗണിക്കുമെന്ന് ഇന്ദ്രബാലൻ പറഞ്ഞു.

പുഴയില്‍ കീഴ്മേല്‍ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ട്രക്ക്. അതില്‍ അർജുൻ ഉണ്ടോ? ഉണ്ടെങ്കില്‍ ഏതു നിലയില്‍ എന്നു വ്യക്തമായിട്ടില്ല. ഇന്നു രാവിലെ ഏഴു മണിക്ക് ട്രക്ക് എടുക്കാനുള്ള പരിശ്രമം തുടങ്ങി .

ഇന്നലെ ദൗത്യം നിർണായകഘട്ടത്തില്‍ എത്തിയപ്പോള്‍ കാലാവസ്ഥ വില്ലനായി. മണ്‍കൂനകളുടെ ഉള്ളില്‍ നിന്ന് ട്രക്ക് പൊക്കിയെടുക്കാനായില്ല. നേവിയുടെ സോണാർ പരിശോധനയിലും സൈന്യത്തിന്റെ റഡാർ പരിശോധനയിലും ഗംഗാവലിപ്പുഴയുടെ തീരത്ത്, ദേശീയപാതയോടു ചേർന്ന് 20 മീറ്റർ ആഴത്തില്‍ ട്രക്ക് കണ്ടെത്തിയതായി ഉച്ചയ്ക്ക് മൂന്നര മണിക്കാണ് കർണാടക റവന്യു മന്ത്രി മംഗള കൃഷ്ണ വൈദ്യയും സൈന്യവും സ്ഥിരീകരിച്ചത്. ഉത്തര കന്നഡ ജില്ല ഭരണകൂടവും ഈ വിവരം കർണാടക സർക്കാരിനെ അറിയിച്ചു.

ബൂം എസ്കവേറ്റർ ഉപയോഗിച്ച്‌ ആഴത്തില്‍ മണ്ണ് ഡ്രഡ്ജ് ചെയ്യാനുള്ള നടപടികള്‍ ഉടൻ തുടങ്ങി.കൂടുതല്‍ ക്രെയിനുകള്‍ എത്തിച്ചു. എൻ.ഡി.ആർ. എഫ് സംഘം ജാഗരൂകരായി. കേരളത്തില്‍ നിന്നടക്കം തിരൂരില്‍ എത്തിയ ദൗത്യ സംഘത്തെ തെരച്ചിലിന് സഹകരിപ്പിക്കുന്നതിന് ആലോചനയും നടന്നു. നേവിയുടെ ഡീപ്പ് ഡൈവേഴ്സ് തെരച്ചിലിന് ഇറങ്ങി.ഡ്രോണ്‍ ബേയ്സ്ഡ് ഐ ബോഡ് ഉപയോഗിച്ച്‌ പുഴയില്‍ 20, 30 മീറ്ററുകള്‍ ദൂരത്ത് മണ്ണ് അടിഞ്ഞുകൂടിയ സ്ഥലത്ത് പരിശോധന ഊർജ്ജിതമാക്കി. പ്രതികൂല കാലാവസ്ഥയാല്‍ ഈ നീക്കം അധികനേരം തുടരാനായില്ല. നിറുത്താതെ പെയ്ത മഴ തെരച്ചിലിനെ ബാധിച്ചു. അഞ്ചു മണിയോടെ സ്ഥലത്ത് മൂടല്‍മഞ്ഞും ഇരുളും വ്യാപിച്ചു. വെളിച്ചത്തിന് സംവിധാനം ഉണ്ടാക്കി തെരച്ചില്‍ തുടരുമെന്ന് കാർവാർ എം.എല്‍.എ സതീശ് സെയില്‍ പറഞ്ഞിരുന്നെങ്കിലും അപകടസാദ്ധ്യത കണക്കിലെടുത്ത് നീക്കം ഉപേക്ഷിച്ചു.

ആറു മണിയോടെ സൈന്യത്തിന്റെയും നാവിക സേനയുടെയും ഡൈവേഴ്സ് ഗംഗാവലിയുടെ ആഴങ്ങളിലെ പരിശോധന നിറുത്തി കരയ്ക്കുകയറി. എസ്ക്കവേറ്ററും ഔദ്യോഗിക വാഹനങ്ങളും സ്ഥലത്തുനിന്ന് പിൻവലിച്ചു. അർജുൻ ട്രക്ക് നിറുത്തി ഉറങ്ങാൻ കിടന്ന ലക്ഷ്മണന്റെ ചായക്കട സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്ന് മല ഇടിഞ്ഞു വന്നപ്പോള്‍ അതിന്റെ കൂടെ ഗംഗാവലി പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു.

Leave a Reply