കാനത്തിന് വിട നൽകി കേരളം… കണ്ണുകലങ്ങി നേതാക്കൾ1 min read

തിരുവനന്തപുരം :കാനത്തിന് അന്ത്യാഞ്ജലിനൽകി പതിനായിരങ്ങൾ. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്.

അവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി പട്ടം പിഎസ് സ്മാരകത്തിലേക്ക് കൊണ്ടുപോയി. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വിമാനത്താവളത്തില്‍ എത്തിയത്.

മന്ത്രി ജിആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പട്ടം പിഎസ് സ്മാരകത്തില്‍ എത്തിയിട്ടുണ്ട്. നേരത്തെ ഏഴുമണിക്ക് കാനത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിക്കാനാവുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ രാവിലെ 11 മണിയോടെ കോട്ടയം വാഴൂരിലാണ് സംസ്‌കാരം.

ഉച്ചയ്ക്ക് 2 മണി വരെ സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം കാനത്തുള്ള വസതിയില്‍ എത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യാഞ്ജി അര്‍പ്പിച്ചിരുന്നു. സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

Leave a Reply