തൃശൂർ :നാടിനെ നടുക്കിയ അപകടത്തിൽ 12പേർ മരണപ്പെട്ടു.പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയില്‍ 11ഉം കത്തിയതായാണ് സൂചന. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധനയും നടത്തുന്നു. കൂടുതല്‍ പരിശോധനയ്ക്കായി റോബോട്ടിനെയും എത്തിക്കും. ഫയർഫോഴ്സ് ആണ് റോബോട്ടിനെ എത്തിക്കുക.
ചെറിയ വഴിയായതിനാല്‍ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. സമീപത്തെ മതില്‍ തകർത്താണ് സംഘം സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പടക്ക നിർമാണ സ്ഥലത്ത് ഉച്ചക്ക് ഭക്ഷണം കൊടുത്തത് 40 പേർക്കെന്നാണ് വിവരം. ഇതില്‍ എത്ര പേർ ഓടി രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് വിവരം ഇല്ല. തുടർ സ്ഫോടനങ്ങള്‍ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുകയാണ്.
തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വെടിക്കെട്ടെ ലെെസൻസി മുണ്ടത്തിക്കോട് സതീശന്റെ വെടിക്കെട്ട് പുരയിലാണ് ദുരന്തം. ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെ കേട്ടതായാണ് റിപ്പോർട്ടുകള്‍. പൂരത്തിനായുള്ള വെടിക്കെട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും.
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജില്‍ എത്തിച്ചവരില്‍ പലർക്കും 100 ശതമാനം പൊള്ളലേറ്റെന്നും ആരോഗ്യമന്ത്രി. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം.
