തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണാർത്ഥം കോഴിക്കോട് പ്രവർത്തിക്കുന്ന മുഹമ്മദ് റഫി ഫൗണ്ടേഷന്റെ പുതിയ ചാപ്റ്റർ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ‘പാട്ടിന്റെ കൂട്ടുകാർ’ ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി റ്റി. പി. എം ഹാഷിർ അലിയുടെ അദ്ധ്യക്ഷതയിൽ നടന്ന വിപുലമായ യോഗത്തിലാണ് തിരുവനന്തപുരം ചാപ്റ്റർ ഔദ്യോഗികമായി രൂപീകരിച്ചത്.
പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോക്ടർ വേണുഗോപാലൻ നായർ, വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ബാബ അലക്സാണ്ടർ, ഷിബു അമ്പലമുക്ക്, മുഹമ്മദ് കോയ കോഴിക്കോട്,നൂറുൽ ഹസൻ തുടങ്ങിയവർ പ്രസംഗിക്കുകയും മുഹമ്മദ് റഫി സാറിന്റെ മകൻ ഷാഹിദ് റഫി വീഡിയോ കോളിലൂടെ യോഗത്തിൽ സംബന്ധിക്കുകയും പങ്കെടുത്തവരോട് ആശംസകൾ അറിയിക്കുകയും ചെയ്തു.
മുഹമ്മദ് റഫിയുടെ സംഗീത പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ഗാനങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ചാപ്റ്ററിന്റെ ഭരണസമിതി രൂപീകരിച്ചു.
രക്ഷാധികാരി: ഡോ. വേണുഗോപാലൻ നായർ
പ്രസിഡന്റ്: ബാബ അലക്സാണ്ടർ
ജനറൽ സെക്രട്ടറി: നയാസ് ഇല്യാസ്
ട്രഷറര്‍: അഡ്വ. സുനിൽ ആറ്റുകാൽ
വൈസ് പ്രസിഡന്റ്‌മാർ
പനച്ചമൂട് ഷാജഹാൻ, ലക്ഷ്മി, സെക്രട്ടറിമാർ ഷിബു അമ്പലമുക്ക് നൂറുൽ ഹസ്സൻ,പി. ആർ. ഒ,കരുൺ
ഇവർക്ക് പുറമെ സംഗീത-സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.
നഗരത്തിലെ റഫി പ്രേമികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ റഫി സംഗീത നിശകൾ, യുവ ഗായകർക്കായി മത്സരങ്ങൾ, സംഗീത പഠന ക്ലാസുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോട്, കൊല്ലം തുടങ്ങി സംസ്ഥാനത്തെ ഫൗണ്ടേഷൻ ചാപ്റ്ററുകളുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനതലത്തിലുള്ള പരിപാടികൾക്കും തിരുവനന്തപുരം ചാപ്റ്റർ നേതൃത്വം നൽകും.
തലസ്ഥാന നഗരിയിലെ സാംസ്കാരിക കൂട്ടായ്മകൾക്ക് പുതിയൊരു ഉണർവ് നൽകുന്ന ഈ സംരംഭം, റഫി സാഹിബിന്റെ ‘മധുരമായ ശബ്ദം’ എന്നും നമ്മോടൊപ്പം നിലനിൽക്കുമെന്ന് പ്രസിഡന്റ് ബാബ അലക്സാണ്ടർ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
