തിരുവനന്തപുരം :കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ന് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു.
പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായും സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, സ്റ്റേഷൻ കമാൻഡർ, കമാൻഡിംഗ് ഓഫീസർമാർ, മദ്രാസ് റെജിമെന്റിലെയും ഗർവാൾ റെജിമെന്റിലെയും സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് ഉദ്യോഗസ്ഥരെയും സൈനികരെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ സഹമന്ത്രി പറഞ്ഞു. തീവ്രവാദികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി .
പ്രതിരോധ രംഗത്തെ ഉൽപ്പാദനം ഉൾപ്പെടെ എല്ലാ മേഖലകളിലും ആത്മ നിർഭർ ഭാരത് എന്ന ആശയം നടപ്പാക്കും.
2047ൽ വികസിത ഭാരതം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനായി രാജ്യം യത്നിക്കുകയാണ്.ദുരന്ത ഘട്ടങ്ങളിൽ സേന നൽകുന്ന സേവനങ്ങൾ രാജ്യത്തോടുള്ള അതിൻ്റെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കരയിലും ജലത്തിലും പ്രതിരോധ മുറകൾക്ക് ശേഷിയുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഏക ഫോർമേഷനാണ് പാങ്ങോട് സൈനിക കേന്ദ്രം എന്നത് പ്രചോദനാത്മകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, ഭാവിയിലെ വെല്ലുവിളികൾക്കായി സ്വയം തയ്യാറാകുകയും ചെയ്യുക എന്നതാണ് സേനയുടെ ലക്ഷ്യം.
പരമ്പരാഗത യുദ്ധമോ ഹൈബ്രിഡ് യുദ്ധമോ സമുദ്ര, തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട സങ്കീർണതകളോ ആയാലും പ്രതിരോധ ശേഷി വളരെ പ്രധാന പങ്ക് വഹിക്കുന്നതായും മന്ത്രി പറഞ്ഞു.
മദ്രാസ് റെജിമെന്റിന്റെ ആംബിബിയസ് പ്രകടനത്തിന് മന്ത്രി സാക്ഷ്യം വഹിച്ചു.
സൈനികരുടെ പ്രവർത്തനങ്ങളും കഴിവുകളും സ്റ്റേഷൻ കമാൻഡർ വിശദീകരിച്ചു. വെള്ളത്തിലും കരയിലും തുല്യ കാര്യക്ഷമതയോടെ പ്രവർത്തിക്കാനുള്ള ശേഷി സാങ്കേതിക മികവിന്റെ പ്രതീകമാണെന്ന് മാത്രമല്ല, ജവാന്മാരുടെ ധൈര്യത്തിൻ്റെയും അച്ചടക്കത്തിൻ്റെയും അസാധാരണമായ സമർപ്പണത്തിൻ്റെയും പ്രതിഫലനം കൂടിയാണ്.
രാജ്യത്തിനായി തങ്ങളുടെ ചുമതലകൾ കൂടുതൽ ഫലപ്രദമായി നിർവഹിക്കുന്നതിന് സൈനികർക്ക് മികച്ച വിഭവങ്ങളും പരിശീലന സൗകര്യങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പു നല്കി.
