മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്1 min read

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ നടന്ന വികസനത്തെ സംബന്ധിച്ച് മന്ത്രി വി.ശിവന്‍കുട്ടിയെ സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്. ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുകയാണ്. നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് ശിവന്‍കുട്ടി വ്യക്തമാക്കണം കോര്‍പ്പറേഷന്‍ പരിധിയില്‍ മുന്‍ മേയര്‍മാരും മന്ത്രിമാരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. കടകം പള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി, വി.കെ. പ്രശാന്ത് ഇവരുടെ കാലയളവില്‍ നഗരത്തില്‍ നടത്തിയ വികസനത്തെ സംബന്ധിച്ചും മൂന്ന് മാസം കൊണ്ട് ബിജെപി ഭരണ സമിതി നടത്തിയ വികസനത്തെ സംബന്ധിച്ചും സംവാദത്തിന് ബിജെപി തയ്യാറാണ്.

മൂന്ന് പതിറ്റാണ്ടിനു മുമ്പ് സ്ഥാപിച്ച പൈപ്പിലൂടെയാണ് അരുവിക്കരയില്‍ നിന്നും കുടിവെള്ളം എത്തിക്കുന്നത്. കൊണ്ടു വരുന്ന വെള്ളത്തിന്റെ 35 ശതമാനം ലീക്കായി പോകുന്നു. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി എന്തെന്ന് ജനങ്ങളോട് വ്യക്തമാക്കണം. തെരുവ്‌നായകളുടെ വന്ധ്യം കരണം ആരംഭിച്ചത് വി.ശിവന്‍കുട്ടി മേയറായിരുന്ന കാലത്താണ്. അന്ന് ആയിരത്തി അഞ്ഞൂറോളം നായകളെ വന്ധ്യംകരിച്ചു എന്നാണ് പറയുന്നത്. ഇപ്പോള്‍ പതിനായിരത്തോളം നായകളായി. വിളപ്പില്‍ശാല എന്ന് കേള്‍ക്കുമ്പോള്‍ ജനം ഭയപ്പെടുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും വളരെ ഫലപ്രദമായി മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കിയപ്പോള്‍ ഇവിടെ കുറെ പണം വെറുതെ കളഞ്ഞത് അല്ലാതെ പദ്ധതി നടപ്പിലായില്ല. ഇതിനെല്ലാം ശിവന്‍കുട്ടിയും വി.കെ.പ്രശാന്തും കടകംപള്ളി സുരേന്ദ്രനും മറുപടി പറയണമെന്ന് വി.വി.രാജേഷ് ആവശ്യപ്പെട്ടു.
ഭാരതത്തില്‍ ഡിജിറ്റല്‍ വിപ്ലവം നടപ്പിലാക്കി തുടങ്ങിയപ്പോള്‍ ഗ്രാമങ്ങളിലെ ഓട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തൊക്കെ ഇന്റര്‍ നെറ്റ് കണക്ഷന്‍ എങ്ങനെ എത്തുമെന്നാണ് കോണ്‍ഗ്രസിലെ മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം ചോദിച്ചത്. എന്നാല്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ ഐടി മേഖലയില്‍ നടത്തിയ വിപ്ലവകരമായ മാറ്റമായിരുന്നു ഇന്ന് കാണുന്ന ഇന്റര്‍നെറ്റ് സംവിധാനം. വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്‌കൂളില്‍ പാമ്പുകടിയേറ്റും വൈദ്യുതാഘാതമേറ്റും കുട്ടികള്‍ മരിച്ചത് ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായ സ്ഥലം കഴക്കൂട്ടത്തെ കുളത്തൂരാണ്. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആയി മന്ത്രി ആയി. പ്രശ്‌നം പരിഹരിക്കാന്‍ എന്ത് ചെയ്‌തെന്ന് വ്യക്തമാക്കണം. ഈ പ്രദേശങ്ങളില്‍ എല്ലാം നഗരസഭ സൗജന്യമായി കുടിവെള്ളം നല്‍കുകയാണെന്നും വി.വി.രാജേഷ് പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ ജി.എസ്.ആശാനാഥ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.ആര്‍.ഗോപന്‍, കരമന അജിത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Reply