കവിതകളുടെ ഉള്ളറിയുന്ന ഹൃദയസ്പർശിയായ കാഴ്ചകൾ. കേരളീയതയുടേയും ദേശീയതയുടേയും ദൃശ്യ ബഹുസ്വരതകൾ ഇവയെല്ലാം ഒത്തുചേർന്ന ഹൃദ്യാനുഭവമായി മാറി ഡാൻസിങ് പോയട്രി.
മുരുകൻ കാട്ടാക്കടയുടെ പതിനഞ്ചോളം ജനപ്രിയ കവിതകളും പുതുതായി എഴുതപ്പെട്ട റാപ്പ് പോയട്രിയും ഉൾച്ചേർന്ന ദൃശ്യ വിരുന്ന് കാണുവാൻ കാട്ടാക്കടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വേദിയ്ക്ക് മുന്നിലെത്തിയത് ആയിരങ്ങൾ.
സ്ക്രീനിലെ ദൃശ്യ ബിംബങ്ങളെ കവിതയുടെ ഇമേജറികളുമായി കൂട്ടിയിണക്കി, ചിത്രകലയും, സംഗീതവും, നൃത്തവും, ആധുനിക നാടക സങ്കേതങ്ങളും എ.ഐ.സാധ്യതകളും ഉപയോഗപ്പെടുത്തി കാഴ്ച്ചയുടെ വസന്തമായിരുന്നു നൂറോളം കലാ പ്രതിഭകൾ വേദിയിൽ സൃഷ്ടിച്ചത്.
മാർഗ്ഗി ഉഷ, റിഗാറ്റ ഗിരിജ ടീച്ചർ, സിത്താര ബാലകൃഷ്ണൻ, കലാമണ്ഡലം രവീന്ദ്രൻ, കലാമണ്ഡലം രജിത വിജയൻ, സ്റ്റീന രാജ്, കലാഞ്ജലി, ഹംസധ്വനി, തുടങ്ങിയ സംഘങ്ങൾ വേദിയിലെത്തി.
നാടക-ചലച്ചിത്ര രംഗത്തും സ്റ്റേജ് ഷോകളിലും പുതിയ ശൈലികൾ ആവിഷ്കരിക്കുന്ന ഡോ.പ്രമോദ് പയ്യന്നൂർ ആശയവും ആവിഷ്കാരവും നിർവ്വഹിച്ചു. കണ്ണടയുടെ 25-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ മുതൽ ഡാൻസിങ് പോയട്രി അവതരിപ്പിക്കപ്പെടും.
