തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോൺഗ്രസ് വാദം സുപ്രീം കോടതി വിധിയോടെ തകർന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുനമ്പം ജനത ഉൾപ്പെടെ ആയിരക്കണക്കിന് പേർ നേരിടുന്ന വഖഫ് അധിനിവേശ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് വഖഫ് നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നത്. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് വരുത്തിതീർക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇൻഡി മുന്നണിയിലെ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ശ്രമങ്ങൾ ഏറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നടപടികൾ.
മുനമ്പം ജനതയ്ക്ക് ബിജെപി കൊടുത്ത വാക്ക് ഇതോടുകൂടി യാഥാർത്ഥ്യമാകുകയാണ്. മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നിയമഭേദഗതിയിലെ നടപടികളായ സെക്ഷൻ 40 നീക്കം ചെയ്തതും സെക്ഷൻ 2 ചേർത്തതുമായ നടപടികളിൽ ഒരുതരത്തിലുള്ള ഇടപെടലും സുപ്രീംകോടതി തയ്യാറായിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.
കോൺഗ്രസും മുസ്ലിംലീഗും സിപിഎം ഉൾപ്പെടെയുള്ള ഇൻഡി മുന്നണിയിലെ മറ്റു പാർട്ടികളും കോടതിയിൽ ആവശ്യപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം വഖഫ് ബോർഡിലും കൗൺസിലിലും മറ്റു മതവിശ്വാസികൾ ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു. എന്നാൽ അതിന് വിരുദ്ധമായാണ് സുപ്രീംകോടതി നിലപാട് സ്വീകരിച്ചത്.
അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹമാണ്. വഖഫ് കയ്യേറ്റത്തിന്റെ പേരിൽ ഭീഷണി നേരിടുന്നവർക്കും യഥാർത്ഥ വഖഫ് ഭൂമിക്കും ഒരേപോലെ ഗുണം ചെയ്തതാണ് നിയമഭേദഗതിയും ഇപ്പോഴുണ്ടായ സുപ്രീംകോടതിയുടെ ഇടപെടലും. എന്നാൽ മുനമ്പം ജനതയ്ക്ക് ഉൾപ്പെടെ നീതി ലഭിക്കേണ്ട നിയമഭേദഗതിയെ പ്രീണന വോട്ടുബാങ്ക് രാഷ്ട്രീയം കാരണം കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അന്ധമായി എതിർക്കുകയാണ്. സുപ്രീംകോടതിയിൽ നിന്ന് ഇക്കൂട്ടർക്ക് തിരിച്ചടി കിട്ടിയ പശ്ചാത്തലത്തിലെങ്കിലും മുനമ്പം ജനതയെ പോലെ സ്വന്തം മണ്ണിനായി പോരാടുന്നവർക്ക് ഒപ്പം നിന്ന് നിയമഭേദഗതിയെ അംഗീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
