തിരുവനന്തപുരം: ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയിൽ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS എന്നിവയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പുമായും വിവിധ ക്രൈസ്തവേതര സാമൂഹിക–സാംസ്കാരിക–ആത്മീയ സംഘടനകളുമായും സഹകരിച്ച് നടത്തുന്ന ട്രിവാൻഡ്രം ഫെസ്റ്റിന്റെ കാല്‍നാട്ടുകർമ്മം പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ നടന്നു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി എന്നിവർ കാൽനാട്ട് കർമ്മം നിർവഹിച്ചു. മാനവികതയുടെ ആഘോഷമായി ട്രിവാന്‍ഡ്രം ഫെസ്റ്റ് മാറുമെന്ന് സ്വാമി പറഞ്ഞു.
ഫാ. സിജോ പന്തപ്പള്ളി, റവ. ഡോ. ജെ ജയരാജ്, ജോർജ്ജ് സെബാസ്റ്റ്യൻ, സാജൻ വേളൂർ, എല്‍.പ്രമീള, റവ. ഐസക് പോൾസിംഗ്, റവ. അനൂപ് .എ.ജോസഫ്, ഫാദർ ബിനുമോൻ ബി റസ്സൽ, ഫാദർ യേശുദാസ്.ജെ, കോഷി രത്ന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ ഡിസംബർ 21 മുതൽ ജനുവരി 1 വരെയാണ് ഫെസ്റ്റ്. ഫെസ്റ്റിനോടനുബന്ധിച്ച് എല്‍.എം.എസ് കോമ്പൌണ്ടില്‍ ഡിസംബര്‍ 20ന് അയ്യായിരം നക്ഷത്രവിളക്കുകള്‍ തെളിയും. ദീപാലങ്കാരത്തിനു പുറമെ ഇരുപതടി ഉയരമുളള സാന്റാ, മെഗാനക്ഷത്രങ്ങള്‍, ആയിരത്തി അഞ്ഞൂറിലധികം പക്ഷികള്‍ വിഹരിക്കുന്ന പക്ഷി സങ്കേതം, അമ്യൂസ്മെന്റ് പാര്‍ക്ക്, ഗെയിം സോണുകള്‍, വ്യാപാര വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവയും ഫെസ്റ്റ് നഗരിയില്‍ ഉണ്ടാകും. എല്ലാദിവസവും വൈകുന്നേരങ്ങളില്‍ പ്രധാനവേദിയില്‍ പ്രശസ്തരായ കലാകാരമാർ അവതരിപ്പിക്കുന്ന പുതുമയാർന്ന പരിപാടികൾ നടക്കും. ആത്മീയ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും.
