കൊല്ലം : കേരളത്തിലെ സംസ്ഥാന ഓപ്പൺ സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ചരിത്രപ്രധാനമായ പ്രഥമ യു.ജി. /പി.ജി. കോൺവൊക്കേഷൻ ഫെബ്രുവരി 13 വെള്ളിയാഴ്ച കൊല്ലം ആശ്രാമം യൂനസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ബഹു. കേരള ഗവർണ്ണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബിരുദത്തിന് അർഹരായ യൂണിവേഴ്സിറ്റിയുടെ ആദ്യ ബാച്ച് യു. ജി. പഠിതാക്കൾക്കും ആദ്യ രണ്ട് ബാച്ച് പി. ജി. പഠിതാക്കൾക്കും ബഹു. ചാൻസിലർ ബിരുദം സമ്മാനിക്കും.
രാവിലെ 10:30 ന് ചേരുന്ന സെനറ്റ് യോഗത്തിന് ശേഷം 11:00 മണിയോടെ കോൺവൊക്കേഷൻ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ യൂണിവേഴ്സിറ്റി പ്രൊ. ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയാകും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ, സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കോൺവൊക്കേഷന് രജിസ്റ്റർ ചെയ്ത 865 പഠിതാക്കൾക്കാണ് ചാൻസിലർ ബിരുദം സമ്മാനിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം എല്ലാവരിലേക്കും:
വിദ്യ കൊണ്ട് സ്വതന്ത്രരാവുക എന്ന ആപ്തവാക്യത്തിൽ ഊന്നി കേരളത്തെ സമ്പൂർണ ബിരുദസംസ്ഥാനമാക്കി മാറ്റുകയെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനൊപ്പം പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പ്രായപരിധിയോ മറ്റു തടസ്സങ്ങളോ ഇല്ലാതെ, വീട്ടിലിരുന്നോ ജോലിയോടൊപ്പമോ ഉന്നതപഠനം നടത്താൻ ആഗ്രഹിക്കുന്നവരുടെ ആശ്രയമാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദൂരവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് യൂണിവേഴ്സിറ്റി വിഭാവനം ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ അഭിമാനമായ ഈ സ്ഥാപനം ചുരുങ്ങിയ കാലയളവിനുള്ളിൽ ആയിരക്കണക്കിന് പഠിതാക്കൾക്ക് വിജ്ഞാനത്തിന്റെ വാതിലുകൾ തുറന്നുകൊടുത്തു കഴിഞ്ഞു. പഠനത്തോടൊപ്പം കലാ കായിക സാംസ്‌കാരിക മേളകളും ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്കായി എല്ലാ വർഷവും നടത്തുന്നു.
പങ്കെടുക്കുന്നവർ
1. പ്രൊഫ. (ഡോ.) ജഗതി രാജ് വി. പി. (വൈസ് ചാൻസിലർ)
2. അഡ്വ. വി. പി. പ്രശാന്ത് (സിൻഡിക്കേറ്റ് അംഗം)
3. ഡോ. എം. ജയപ്രകാശ് (സിൻഡിക്കേറ്റ് അംഗം)
4. ഡോ. സി. ഉദയകല (സിൻഡിക്കേറ്റ് അംഗം)
5. ഡോ. റെനി സെബാസ്റ്റ്യൻ (സിൻഡിക്കേറ്റ് അംഗം)
6. പ്രൊഫ. (ഡോ.) അഭിലാഷ് ബാബു (രജിസ്ട്രാർ)
