തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ വൈകിട്ട് കരമന, മുടവന്‍മുഗള്‍ വാര്‍ഡുകളിലെ പ്രധാന കവലകളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. വൈകിട്ട് 5 മണിയോടെ കരമനയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കരമന അജിത്ത്, കരമന ഏര്യ പ്രസിഡന്റ് അഡ്വ.അരുള്‍കുമാര്‍ തുടങ്ങിയവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കരമനയിലെ കടകളിലും ബസ് സ്റ്റോപ്പില്‍ നിന്നവരോടും വോട്ടഭ്യര്‍ത്ഥിച്ചു. കരമന ചന്തയ്ക്ക് സമീപമെത്തിയപ്പോള്‍ അമ്മയുടെകൂടെ നടന്ന് വരികയായിരുന്ന മുടവന്‍മുഗള്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയായ ജവോന എന്ന കൊച്ചുമിടുക്കി രാജീവ് ചന്ദ്രശേഖറിന്റെ അടുത്തെത്തി ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. അതിനെന്താ എന്ന് പറഞ്ഞ് കുഞ്ഞിനെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടേയ്ക്ക് പോസ് ചെയ്തു. ഫോട്ടോ എടുത്ത സന്തോഷത്തില്‍ രാജീവ് ചന്ദ്രശേഖരിനോട്’ടാറ്റ പറഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയി. 
കരമന ഏകാദേശ്വര കാമാക്ഷിഅമ്മന്‍ ക്ഷേത്രത്തിലും മുപ്പന്തല്‍ ഇശ്ശക്കി അമ്മന്‍ ക്ഷേത്രത്തിലും രാജീവ് ചന്ദ്രശേഖര്‍ ദര്‍ശനം നടത്തി. മുപ്പന്തല്‍ ഇശ്ശക്കി അമ്മന്‍ ക്ഷേത്ര പൂജാരി രാജീവ് ചന്ദ്രശേഖറിനെ സിന്ദൂര തിലകമണിയിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങിയ സ്ഥാനാർത്ഥിയെ മലയിന്‍കീഴ് ഐടിഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പഠിക്കുന്ന ശ്രീലക്ഷ്മി ഷാള്‍ അണിയിച്ചു.
തുടര്‍ന്ന് കരമനയിലെ പ്രശ്‌സ്ത ആര്‍ട്ടിസ്റ്റായ ശശികുമാറിനെ സന്ദര്‍ശിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം കഴിഞ്ഞ ആറുമാസമായി ചികിത്സയിലാണ്. തുടര്‍ന്ന് കരമനയിലെ നന്ദനം പെര്‍ഫ്യൂമറി ഫ്ലവര്‍ സ്റ്റോഴ്‌സ് ഉടമ സുരേന്ദ്രന്‍, അവന്തിക ഫ്ലവര്‍ സ്റ്റോഴ്‌സ് ഉടമ പ്രസാദ് എന്നിവര്‍ താമരപൂവ് നല്‍കിയാണ് സ്വീകരിച്ചത്.
നാഗരാജ ഫ്ലവര്‍ ആന്റ് പെര്‍ഫ്യൂമറി മര്‍ച്ചന്റ് മുത്തുകൃഷ്ണന്‍ ഷാള്‍ അണിയിച്ചും താമരപൂവ് നല്‍കിയുമാണ് രാജീവ് ചന്ദ്രശേഖരിനെ സ്വീകരിച്ചത്. കരമനയില്‍ നിന്നും പാപ്പനംകോടേക്ക് ആണ് അദ്ദേഹം പോയത്. പാപ്പനംകോടിലെ കടകളിലും ചന്തയിലും കയറി വോട്ടഭ്യര്‍ത്ഥിച്ചു. ഏഴ് മണിയോടെ കവല സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങി.
കൗണ്‍സിലര്‍മാരായ എം.ആര്‍ ഗോപന്‍, നീറമണ്‍കര ഹരി, പാപ്പനംകോട് സജി, ആലപ്പുറം കൃഷ്ണകുമാര്‍, കെ.മഹേശ്വരന്‍നായര്‍, ഡോ. അബ്ദുള്‍ സലാം, തമ്പാനൂര്‍ സതീഷ്, അഡ്വ.ഷൈന്‍ലാല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
