യുഡിഎഫ് സർക്കാർ ഒരു മാസം തികഞ്ഞിട്ടില്ല. അതിനുള്ളിൽ അഴിമതിയുടെ ദുരൂഹതകൾ സർക്കാരിനെ വലയം ചെയ്തു കഴിഞ്ഞു. നാടിനെ കുത്തകകൾക്ക് തീറെഴുതുന്ന അഴിമതിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിരോധം തീർക്കും പിണറായി വിജയൻ;1 min read

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം വമ്പൻ അഴിമതികൾക്കും കോർപ്പറേറ്റ് കൊള്ളകൾക്കും വഴിയൊരുക്കാനുള്ള തിട്ടൂരമാണെന്ന പ്രതിപക്ഷ നിരീക്ഷണം ശരി വയ്ക്കുന്ന വിവരങ്ങളാണിന്ന് പുറത്തു വന്നിരിക്കുന്നത്.

ബക്കാർഡി എന്ന കുത്തക മദ്യകമ്പനിയ്ക്ക് വേണ്ടി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറക്കാൻ നടത്തിയ ഗൂഢനീക്കങ്ങൾ മാധ്യമങ്ങൾ ഇന്നു തെളിവുസഹിതം പുറത്തുവിട്ടു.

അധികാരമേറ്റെടുത്ത് മൂന്നു ദിവസത്തിനുള്ളിൽ തന്നെ വകുപ്പു മന്ത്രിയോ കോൺഗ്രസ് നേതൃത്വമോ പോലുമറിയാതെ ശരവേഗത്തിൽ മുഖ്യന്ത്രിയുടെ ഓഫീസ് ഇതിനായുള്ള ചരടുവലികൾ നടത്തി.

തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് യുഡിഎഫ്, സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

നിയമസഭയിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സർക്കാരും. അതുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പ്രസംഗം സഭാരേഖകളിൽ നിന്നും സഭാ ടിവിയിൽ നിന്നും നീക്കം ചെയ്യാനും മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത് ആ പരിഭ്രമം വ്യക്തമാക്കുന്നു.

പക്ഷേ, അതുകൊണ്ടൊന്നും ഈ വിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാൻ സാധിക്കില്ല. നാടിനെ കുത്തകകൾക്ക് തീറെഴുതുന്ന, മദ്യത്തിൽ മുക്കുന്ന സർക്കാർ അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം ജനങ്ങൾ അണിചേരും. അന്യായമായ ഈ നടപടി തിരുത്തുന്നതിനായി നാടൊന്നാകെ സ്വരമുയർത്തും.