തിരുവനന്തപുരം :സർക്കാരിൻറെ സമ്മതത്തോടെ സുപ്രീംകോടതി നിയമിച്ച വിരമിച്ച സുപ്രീംകോടതി ജഡ്ജി സുധാoശു ധൂലിയ ചെയർമാനായ കമ്മിറ്റിയ്ക്ക് ചെലവായ മുഴുവൻ തുകയും സർവ്വകലാശാല വഹിക്കാൻ സർക്കാർ ഉത്തരവ്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നാല് ദിവസമായാണ് സേർച്ച് കമ്മിറ്റി യോഗം ചേർന്നത്.
സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം സെറർച്ച് കമ്മിറ്റി ചെയർമാന് 3 ലക്ഷം രൂപ സീറ്റിംഗ് ഫീ നൽകണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ റിട്ട:ജസ്റ്റിസ് ധൂലിയയ്ക്ക് സിറ്റിംഗ് ഫീസ് ഇനത്തിൽ 18 ലക്ഷം രൂപയും കമ്മിറ്റി അംഗങ്ങളുടെ താമസത്തിനും ഭക്ഷണത്തിനുമായി 5 ലക്ഷം രൂപയും, യാത്ര പടിയായി 2 ലക്ഷം രൂപയും ഉൾപ്പെടെ 31 ലക്ഷത്തി ഇരുപതിനായിരം രൂപ യാണ് ചെലവാക്കി യത്.
ഓൺലൈനായി രണ്ടുദിവസം യോഗം ചേർന്നതിന് 6 ലക്ഷം രൂപ കൂടി സിറ്റിംഗ് ഫീസ് ഇനത്തിൽ റിട്ട:ജസ്റ്റിസ് കൈപറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് മാത്രം കോടതി ഉത്തരവ് പ്രകാരം ബിസിനസ് ക്ലാസ്സ് വിമാന സൗകര്യവും ഒരുക്കിയിരുന്നു.
അതേസമയം സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളായ ഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സീനിയർ പ്രൊഫസർമാർക്ക് ഇരുപതിനായിരം രൂപ യാണ് സിറ്റിംഗ് ഫീസായി അനുവദിച്ചത്. ചെലവായ തുകയുടെ പകുതി അടിയന്തരമായി സർക്കാർ ഫണ്ടിലേയ്ക്ക് കൈമാറാൻ സാങ്കേതിക സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. പകുതി തുക ഡിജിറ്റൽ യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെടും.
സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് AICTE ക്ക് നൽകാൻ കോളേജ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചെടുത്ത തുകയിൽ നിന്ന് ചെലവ് നടത്തിയ ശേഷം സർവ്വകലാശാലകളിൽ നിന്ന് തുക റീഫണ്ട് ആയി സ്വീകരിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
മുൻകാലങ്ങളിൽ സേർച്ച് കമ്മിറ്റിഅംഗങ്ങൾക്ക് പരമാവധി 10000 രൂപയാണ് ഹോണ റേറിയമായി നൽകിയിരുന്നത്.
പാനലിൽ ഉൾപ്പെടുത്തിയവരുടെ മുൻഗണന നിശ്ചയിക്കാൻ
സുപ്രീംകോടതി നിർദ്ദേ ശപ്രകാരം അടുത്ത ആഴ്ച വീണ്ടും സേർച്ച് കമ്മിറ്റി കൂടുമ്പോൾ സമാനമായ ലക്ഷങ്ങളുടെ ചെലവുകൾ സർവകലാശാലയ്ക്ക് വഹിക്കേണ്ടതായി വരും.
*ധാരാളിത്തം എന്ന് ആരോപണം*
സുപ്രീംകോടതി നിയോഗിച്ച വിസി നിയമന കമ്മിറ്റിയുടെ ചെലവുകൾ സർക്കാർ വഹിക്കണമെന്ന് കോടതി ഉത്തരവുള്ളപ്പോൾ, പകരം സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിൽ നിന്ന് പിരിച്ചെടുത്ത തുകയിൽ നിന്ന് ചെലവ് ചെയ്തതും അത് സർവ്വകലാശാലകളിൽ നിന്ന് ഈടാക്കണമെന്ന സർക്കാർ ഉത്തരവും ചട്ട വിരുദ്ധമാണ്.
വിരമിച്ച ഒരു ജഡ്ജിക്ക് ലക്ഷങ്ങളുടെ സൗകര്യം ഒരുക്കി കൊടുക്കുന്നത് വിമർശനാതീതമല്ലെന്നും സെർച്ച് കമ്മിറ്റിയുടെ പേരിൽ സർക്കാർ നടത്തിയ ധാരാളിത്തം സർവ്വകലാശാലകളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
