വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ1 min read

 

കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പ്രസ്താവിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി വിധി.
2023 മെയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് കേരളത്തെ കണ്ണീരിലാഴ്ത്തിയ ആ ക്രൂരകൃത്യം നടന്നത്. വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ്, സർജിക്കൽ കത്രിക ഉപയോഗിച്ച് ഡോക്ടർ വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കാലിന് പരിക്കേറ്റതിനെ തുടർന്ന് പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ച സന്ദീപ്, പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോലീസുകാരെയും ജീവനക്കാരെയും ആക്രമിച്ച ശേഷം ഡോ. വന്ദനയെ തടഞ്ഞുനിർത്തി ക്രൂരമായി കുത്തി.
പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ പ്രധാന വാദം. എന്നാൽ, സന്ദീപ് മരുന്ന് കഴിക്കുന്നുണ്ടെങ്കിലും കൃത്യം നടത്തുമ്പോൾ അദ്ദേഹത്തിന് ഗുരുതരമായ മാനസിക വൈകല്യങ്ങൾ ഇല്ലായിരുന്നുവെന്ന് 70-ലധികം സാക്ഷികളെയും ശാസ്ത്രീയ തെളിവുകളെയും ഉദ്ധരിച്ച് പ്രോസിക്യൂഷൻ കോടതിയിൽ സമർത്ഥിച്ചു.
കേസിൽ 207 രേഖകളും 22 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ആശുപത്രിയിലെ അക്രമ ദൃശ്യങ്ങളും പ്രതിക്കെതിരായ ശക്തമായ തെളിവായി മാറി. സമൂഹത്തിന് മാതൃകയാകേണ്ട ഒരു അധ്യാപകൻ നടത്തിയ ഈ ക്രൂരത അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ വധശിക്ഷയ്ക്കായി ശക്തമായി വാദിച്ചെങ്കിലും, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കാതെ കോടതി ജീവപര്യന്തം ശിക്ഷയിൽ ഒതുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *