തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സും സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയും സംയുക്തമായി, വിവിധ സഭകളുടെയും കൈസ്തവേതര ആത്മീയ–സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ പാളയം എല്‍.എം.എസ്. ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ സിനിമാതാരം മോളി കണ്ണമാലിയുടെ സംഘം അവതരിപ്പിച്ച ചവിട്ടുനാടകം അരങ്ങുതകര്‍ത്തു.
ലത്തീന്‍ ക്രൈസ്തവരുടെ ഇടയില്‍ മാത്രം പരമ്പരാഗതമായി പ്രചാരത്തിലുള്ള ഈ ദൃശ്യകലാരൂപം അനന്തപുരിയിലെ പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി. തുടക്കം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞതായിരുന്നു അവതരണം. ‘വിശുദ്ധ ദേവസഹായം പിള്ള’ എന്ന പേരിലുള്ള ചവിട്ടുനാടകമാണ് ഫെസ്റ്റിൽ അവതരിപ്പിച്ചത്.
കാഴ്ചകളുടെ വൈവിധ്യവും അവതരണത്തിലെ പ്രത്യേകതയും കൊണ്ടാണ് ട്രിവാന്‍ഡ്രം ഫെസ്റ്റ് ശ്രദ്ധേയമാകുന്നത്. സംഗീതപരിപാടികള്‍ക്കൊപ്പം ചവിട്ടുനാടകം, കഥാപ്രസംഗം, മാജിക് ഷോ എന്നിവയും കലാപരിപാടികളുടെ ഭാഗമായി നടക്കും. ഇന്ന് (23/12/2025) രാത്രി 8 മണിക്ക് എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനസന്ധ്യ നടക്കും. വൈകുന്നേരം 6 മണി മുതല്‍ ഫെസ്റ്റ് നഗരിയിലേക്കുള്ള പ്രവേശനം ആരംഭിക്കും. കലാപരിപാടികള്‍ കാണുന്നതിനായി പ്രത്യേകം പാസ് ആവശ്യമില്ലെന്നും, ഫെസ്റ്റിലേക്കുള്ള പ്രവേശന പാസ് മതിയാകുമെന്നും സംഘാടകര്‍ അറിയിച്ചു.
ഫോട്ടോ: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെയും സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയുടെയും സംയുക്താഭിമുഖ്യത്തില്‍ പാളയം എല്‍.എം.എസ്. ക്യാമ്പസില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ സിനിമാതാരം മോളി കണ്ണമാലിയുടെ സംഘം ചവിട്ടുനാടകം അവതരിപ്പിച്ചപ്പോള്
2025-12-23
