തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും എന്‍ഡിഎയുടെ വികസനരേഖ തലസ്ഥാനത്തെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
മറ്റൊരു മുന്നണികളും ഇത്തരത്തില്‍ ഒരു വികസനരേഖ മുന്നോട്ട് വച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍തന്ന പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുള്ള കാര്യങ്ങളാണ് എന്‍ഡിഎയുടെ വികസനരേഖയിലുള്ളത്. അതുകൊണ്ടുതന്നെ ഇവിടത്തെ ജനങ്ങള്‍ അതേറ്റെടുക്കുമെന്നും ഇവിടെ വലിയ വിജയം നല്‍കുമെന്നും തുഷാര്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതി വളരെ മോശമായ കേരളത്തെപ്പോലെ ഒരു സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായമില്ലാതെ ഇങ്ങനെയൊരു വികസനരേഖ നടപ്പാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ഇവിടെവന്ന് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പിന്തുണ നല്‍കാന്‍ തയ്യാറായതില്‍ അഭിമാനമാണ്. ഇവിടെ
എത്രയോ കേന്ദ്രപദ്ധതികള്‍ ഇടത് മുന്നണി ഭരിക്കുന്ന കോര്‍പ്പറേഷന്‍ നടപ്പാക്കിയിട്ടില്ല. കോര്‍പ്പറേഷന്‍ ഭരണം നടത്തുന്നവരുടെ വീഴ്ചയാണ് അതിന് കാരണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
മുനമ്പത്ത് നടക്കുന്ന സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്ല. മുനമ്പം സമര പരിപാടികളോട് എന്നും അനുകൂലമായ നിലപാടാണ് എന്‍ഡിഎ സ്വീകരിച്ചിട്ടുള്ളത്. ബിജെപി സിപിഎം ധാരണയാണെങ്കില്‍ ഇഡി വരുന്നതിനെതിരെയല്ലെ ബിജെപി പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
എന്‍ഡിഎയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയിരിക്കുന്നത്. 23000 വാര്‍ഡുകളില്‍ 20065 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി പഞ്ചായത്തുകളിലും എന്‍ഡിഎ വികസനരേഖ ഇറക്കിയിട്ടുണ്ട്. എല്ലായിടത്തും ജനവിരുദ്ധ വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കുറ്റപത്രവും ഇറക്കിക്കൊണ്ടാണ് എന്‍ഡിഎ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
വികസനരേഖയെ സംബന്ധിച്ചിടത്തോളം കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ എല്ലാ വാര്‍ഡുകളിലും വികസിത ടീമിനെ നിശ്ചയിച്ചിട്ടുണ്ട്. ഓരോവാര്‍ഡുകളിലും എന്ത് വികസനമാണ് വേണ്ടത് എന്നുമനസിലാക്കി അതിന്റെ രേഖകള്‍ തയ്യാറാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയാണ് രണ്ടാമത് എന്‍ഡിഎ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച വിഷയം. ആയിരക്കണക്കിന് അയ്യപ്പഭക്തന്മാര്‍ക്ക് കുടിവെള്ളം പോലും നല്‍കാതെ പ്രാഥമിക സൗകര്യങ്ങള്‍പോലും ഏര്‍പ്പെടുത്താതെ കഷ്ടപ്പെടുത്തിയ സംഭവങ്ങള്‍ ജനങ്ങളെ ബോധ്യമാക്കി മുന്നോട്ടുപോകും. ശബരിമലയില്‍ അയ്യപ്പഭക്തന്മാര്‍ നേരിടുന്ന കഷ്ടതകള്‍ പ്രചരണ വിഷയമാക്കും.
മുനമ്പത്തെ 610 കുടുംബങ്ങള്‍ 414 ദിവസമായി സമരത്തിലാണ്.
ഹൈക്കോടതി കരമടയ്ക്കാനുള്ള ഏര്‍പ്പാട് പലസമയങ്ങളിലായി പ്രഖ്യാപിച്ചതാണ്.
പരമോന്നത സുപ്രീംകോടതിയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും വക്കഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിനെതിരെ നിലപാട് സ്വീകരിച്ചവരാണ് ഇടതുവലതുമുന്നണികള്‍. അന്ന് ഈ കുടുംബങ്ങളോടൊപ്പം നിന്നിട്ടുള്ളത് എന്‍ഡിഎയും എസ്എന്‍ഡിപി , ധീവര സമുദായംപോലുള്ള സമുദായ സംഘടനകളാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞദിവസം ഒത്തുതീര്‍പ്പ് എന്നത് ശുദ്ധ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും വലിയവിജയം നേടുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഇന്ത്യയുടെ പുറത്തുപോയി ഫണ്ട് ശേഖരിക്കാന്‍ കിഫ്ബിക്ക് എന്ത് അവകാശമെന്നും കിഫ്ബി തന്നെ തട്ടിപ്പാണെന്നും എൻഡിഎ വൈസ് ചെയർമാൻ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
