ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരയിലെത്തിക്കാൻ കോൺഗ്രസ് ശ്രമം; ഹിന്ദു സമുദായ നേതാക്കളെ കോൺഗ്രസ് അപമാനിക്കുന്നു: രാജീവ് ചന്ദ്രശേഖർ1 min read

തിരുവനന്തപുരം: ജമാഅത്തെ ഇസ്ളാമി പോലുള്ള തീവ്രവാദ സംഘടനയെ മുഖ്യധാരയിലെത്തിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കി ജമാഅത്തെ ഇസ്ലാമിക്ക് ജനകീയ പരിവേഷം നൽകാൻ ശ്രമിച്ചാൽ വിജയിക്കില്ല. ഹിന്ദു സമുദായ നേതാക്കളെ വർഗീയവാദികളാക്കി ചിത്രീകരിക്കുന്ന കോൺഗ്രസ്, മത തീവ്രവാദ സംഘടനകളുടെ കാൽച്ചുവട്ടിലാണ്. എന്‍എസ്എസും എസ്എന്‍ഡിപിയും മാത്രമല്ല മുഴുവന്‍ സാമുദായിക സംഘടനകളും ഒരുമിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അഴിമതി നിറഞ്ഞ പത്തുവർഷത്തെ ഇടതുഭരണം ജനം മടുത്തതായും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

അഞ്ച് മുസ്ലിംലീഗ് മന്ത്രിമാർ സംസ്ഥാനത്തിന്റെ 55% ബജറ്റു വിഹിതം കൈകാര്യം ചെയ്ത മുൻ അനുഭവമുണ്ട്. മുസ്ലിം ലീഗിന് ഏഴ് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന അവകാശ വാദങ്ങൾ ഉയർത്തിത്തുടങ്ങി. കോൺഗ്രസിന്റെ ജമാഅത്തെ പ്രീണന രാഷ്ട്രീയം കേരളം ചർച്ച ചെയ്യും. ജമാ അത്തെ ഇസ്ലാമി പോലുള്ള മത തീവ്രവാദ സംഘടനകളെ ചെറുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. ഇത്തരം തീവ്ര സംഘടനകള്‍ക്കെതിരെ ഹിന്ദുക്കളും ക്രിസ്താനികളും മുസ്ലീങ്ങളും ഒരുമിച്ച് നീങ്ങണം. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണ നേട്ടങ്ങൾ വിശദീകരിക്കാനാണോ സി പി എം ഭവന സന്ദർശന പരിപാടി നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

കോണ്‍ഗ്രസ് പ്രീണനരാഷ്ട്രീയത്തിന്റെയും അഴിമതിയുടേയും വക്താക്കളായി മാറി. രാഷ്ട്രീയത്തെ അഴിമതിക്കുള്ള അവസരമായി കണ്ടവരാണ് കോണ്‍ഗ്രസ്. 2014ല്‍ ഇതേ കാരണത്താലാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ പുറത്താക്കിയത്.
പ്രീണന രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ കേന്ദ്രത്തിലും കേരളത്തിലും തുടര്‍ച്ചയായി പരാജയപ്പെടുത്തി. വികസനത്തെ കുറച്ചോ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചോ ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ചോ അവര്‍ സംസാരിക്കുന്നില്ല. എങ്ങിനെയെങ്കിലും അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇവിടെത്തെ ഭൂരിപക്ഷ ഹിന്ദുസമുദായത്തിന് കഴിഞ്ഞ കാലങ്ങളില്‍ എന്ത് കിട്ടിയെന്ന് ചര്‍ച്ച ചെയ്യണം. ബംഗ്ലാദേശിലും പാകിസ്ഥാനിലും സമാധാനം തകര്‍ക്കുന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമിയെ മുമ്പ് കൂട്ടുപിടിച്ച ഇടതുപക്ഷത്തേയും ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെയും ഈ തെരഞ്ഞടുപ്പില്‍ ജനങ്ങള്‍ തള്ളും. ഒരു കയ്യിൽ ഭരണഘടന പിടിച്ച് മറുകയ്യിൽ ജമാഅത്തെ ഇസ്ലാമിയെ താലോലിക്കുന്നത് കോൺഗ്രസാണ്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആരാണ് പ്രീണന രാഷ്ട്രീയം കളിക്കുന്നത്, ആരാണ് യഥാർത്ഥ വർഗീയ വാദി എന്നൊക്കെ സമൂഹം ചർച്ച ചെയ്യും. കേരളത്തിന് വേണ്ടത് വികസനമാണ്. നാടിന്റെ ഭാവി സ്റ്റാര്‍ട്ടപ്പുകളിലും തൊഴിലവസരങ്ങളിലുമാണ്.

കേരളത്തില്‍ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഹിന്ദു സമുദായമാണെന്നത് വസ്തുതാപരമായ യാഥാര്‍ത്ഥ്യമാണ്. ഭവനരഹിതരും സ്വന്തമായി ഭൂമിയില്ലാത്തവരും ഏറ്റവും കൂടുതലുള്ളത് ഹിന്ദു സമുദായത്തിലാണ് എന്നത് ഗൗരവകരമായ വിഷയമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം-താംബരം, തിരുവനന്തപുരം- ഹൈദരാബാദ് അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍ ട്രെയിനും അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നന്ദി രേഖപ്പെടുത്തി.

 

എസ്. രാജേന്ദ്രൻ ബിജെപിയിൽ

തിരുവനന്തപുരം: മുന്‍ ദേവികുളം എംഎല്‍എ യും മുതിർന്ന സി പി എം നേതാവുമായ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സി പി എമ്മിൽ ഏറെ അനുഭവിച്ചതായും വികസിത കേരളമെന്ന കാഴ്ചപാടിന്റെ ഭാഗമായി ബി ജെ പിയിൽ പ്രവർത്തിക്കുമെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു. വികസിതകേരളം, സുരക്ഷിതകേരളം, വിശ്വാസ സംരക്ഷണം എന്നീ ആശയങ്ങളെ പിന്തണക്കുന്നവരെ, ആരേയും ബിജെപി സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുന്‍ ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റും ദേവികുളം ബ്ലോക്ക് പ്രസിഡന്റുമായിരുന്ന സിപിഐ നേതാവ് ശ്രീ ഗുരുനാഥന്‍, കെപിഎംഎസ് യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ശ്രീ സന്തോഷ്, തിരുവനന്തപുരത്ത് നിന്നുള്ള ടെക്നോക്രാറ്റ് ശ്രീ ദീപുരാജ് എന്നിവരും ചടങ്ങിൽ ബി ജെ പി അംഗത്വം സ്വീകരിച്ചു. മുതിർന്ന നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ. എൻ . രാധാകൃഷ്ണൻ, അഡ്വ എസ്. സുരേഷ്, അഡ്വ. ഷോൺ ജോർജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *