ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍1 min read

 

തിരുവനന്തപുരം: പ്രീണന രാഷ്ട്രീയത്തിന്റെ പേരില്‍ ജിസിസി രാജ്യങ്ങളിലെ മലയാളികളെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കൈയൊഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിക്കുന്നത്. ഇതു അവഗണിച്ചുകൊണ്ടാണ് ഇറാന്‍ അനൂകൂല പ്രതികരണങ്ങള്‍ കേരളത്തില്‍ നടക്കുന്നത്. വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ മതതീവ്രവാദത്തിന് വളമിടുന്ന നടപടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഏതു രാജ്യത്താണെങ്കിലും ഇന്ത്യക്കാരെ സംരക്ഷിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാട്. അതില്‍ രാഷ്ട്രീയമില്ല. സിപിഎമ്മും കോണ്‍ഗ്രസും ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുവാന്‍ ഇതുവരെ തയാറായിട്ടില്ല. പ്രവാസികളായ മലയാളികള്‍ക്കൊപ്പമാണ് കേരളത്തിലെ ബിജെപിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. .

ഗാസയെപ്പറ്റിയും ഇറാനെപറ്റിയും വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വദ്രയും സിറിയയിലും നൈജീരിയയിലും കൊല്ലപ്പെടുന്ന ക്രൈസ്തവരെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല. ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രതികരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഭയമാണെന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. ഇറാന്‍ യാതൊരുപ്രകോപനവും കൂടാതെയാണ് ജിസിസി രാജ്യങ്ങളില്‍ ആക്രമണം നടത്തിയത്. എന്നിട്ടും അതിനെതിരെ പ്രതികരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയാറാകാതിനുന്നത് അപലപനീയമാണ്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മലയാള ഭാഷാ ബില്ല്:
——————
എല്ലാ മലയാളിക്കും അഭിമാനം;
ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

മലയാള ഭാഷാ ബില്ലില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒപ്പുവെച്ചത്തില്‍ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന്റെയും മലയാള ഭാഷയുടെയും കീര്‍ത്തി കൂടുതല്‍ വ്യാപിക്കാന്‍ സഹായിക്കുന്ന ഈ ബില്‍ ഓരോ മലയാളിക്കും അഭിമാനകരമാണ്. പുതുതലമുറയ്ക്ക് മാതൃഭാഷയോടുള്ള ആത്മബന്ധം ശക്തമാക്കാനും സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള ബോധം ആഴത്തിലുള്ളതാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദേഹം പറഞ്ഞു. പ്രഥമ ഭാഷ മലയാളമാക്കുമ്പോള്‍ മറ്റു ഭാഷകളെ ഇകഴ്ത്തിക്കെട്ടാനോ മാറ്റിനിര്‍ത്താനോ പാടില്ല. ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ നമ്മുടെ യുവാക്കളുടെ ഭാവി പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍, ഔദ്യോഗിക രേഖകള്‍, പൊതുസേവനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമാകുമ്പോള്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ വ്യക്തവും സുതാര്യവും ഫലപ്രദവുമായി മാറുമെന്നും അദേഹം പറഞ്ഞു.
കേരളത്തിന്റെ സാംസ്‌കാരിക വ്യക്തിത്വത്തെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും വാനോളം ഉയര്‍ത്തുന്ന ഈ ബില്ലില്‍ ഒപ്പുവെക്കണമെന്ന് ഗവര്‍ണറോട് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേരളത്തിലെ സാംസ്‌കാരിക നായകർ നടത്തിയ കൂടിക്കഴ്ചയിലെ പ്രധാന ആവശ്യമെന്ന നിലയിലാണ് ബില്ല് ഒപ്പുവെയ്‌ക്കണമെന്ന അഭ്യർത്ഥന ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയത്.

 

ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ പ്രമുഖര്‍ ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപിയുടെ നയങ്ങളിലും നിലപാടുകളിലും ആകൃഷ്ടരായി ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ പ്രമുഖര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ഉള്‍പ്പെടെയുള്ള 16 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തക ശ്രീക്കുട്ടി നമിത, ഭരതനാട്യ നര്‍ത്തകി ആദ്രിജ ദാസ്, ലിബര്‍ട്ടി ഫൗണ്ടേഷന്‍ പ്രസിസിഡന്റ് രഞ്ജിനി പിള്ള, മെട്രോ എംപ്ലോയിസ് സംഘ് ജോയിന്റ് സെക്രട്ടറി മീരാ മുരളി, കേരളാ ട്രാന്‍സ്‌ജെന്റര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ യെലോഹിം ആദ്രിക്, ദേവികുളം സ്വദേശിയായ റീന, കോട്ടയം സ്വദേശികളായ ഋതു നന്ദ, കൊല്ലം സ്വദേശികളായ സ്‌നേഹ ജി, ഉണ്ണിമായ, ശ്രീദേവി, മണിക്കുട്ടി, കല്ലു കല്യാണി, അഖില്‍ അച്യുത് എന്നിവരാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

സര്‍വോദയ വിദ്യാലയത്തിലെ ഇഗ്ലീഷ് വിഭാഗം മുന്‍ മേധാവി ബീന ആന്റണി, ടി.സി.എസ് മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് പി.ടി ജയലക്ഷ്മി എന്നിവരും പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, സംസ്ഥാന സെക്രട്ടറി അഞ്ജന, ബിജെപി കേരള സെല്‍ കണ്‍വീനര്‍(മഹാരാഷ്ട്ര) ഉത്തംകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *