സി പി ഓ റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി1 min read

 

തിരുവനന്തപുരം:62 ദിവസം സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്ത സിവില്‍ പോലീസ് ഓഫീസര്‍ (സി പി ഒ) റാങ്ക് ലിസ്റ്റില്‍ പ്രതിനിധിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം എന്‍ ഡി എ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കാട്ടാക്കടയില്‍ എത്തിയ പ്രധാനമന്ത്രിയെ കാണുന്നതിന് സി പി ഓ റാങ്ക് ലിസ്റ്റ് പ്രതിനിധികള്‍ അവസരം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പരിപാടി കഴിഞ്ഞു മടങ്ങുന്നതിനു മുന്‍പായി സി പി ഒ റാങ്ക് ലിസ്റ്റ് പ്രതിനിധി വിഷ്ണു മഹേഷിനെ കണ്ടത്. അര്‍ഹമായ ജോലി സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും റാങ്ക് ലിസ്റ്റ് റദ്ദായ സാഹചര്യത്തില്‍ നിയമ പോരാട്ടം മാത്രമേ വഴിയുള്ളുവെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കഠിനശ്രമത്തിലൂടെ നേടിയെടുത്ത ഒരു ജോലി നഷ്ട്ടപെട്ടു പോകുന്നതിന്റെ വേദന മനസിലാകുമെന്നും തുടര്‍ന്നുള്ള പോരാട്ടത്തില്‍ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പ് നല്‍കി. വിഷയത്തില്‍ നീതി ഉറപ്പാക്കുന്നതിന് ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിഷ്ണു മഹേഷ് മകള്‍ ഗംഗോത്രിയോടൊപ്പമാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. നിരവധി തവണ തങ്ങളുടെ വിഷയം അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തങ്ങളെ കേള്‍ക്കാനോ തങ്ങളുടെ വിഷയം ഉയര്‍ത്തി കൊണ്ട് വരുന്നതിനോ മറ്റ് രാഷ്ട്രീയകക്ഷികള്‍ ഒരു സഹായവും ചെയ്തില്ല എന്ന് സി പി ഓ റാങ്ക് ലിസ്റ്റ് പ്രതിനിധികള്‍ പറഞ്ഞു.

തിരുവനന്തപുരം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരാണ് സി പി ഒ ഉദ്യോഗാര്‍ഥികളുടെ വിഷയം പൊതു സമക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കഴിഞ്ഞ മാസം ഉദ്യോഗാര്‍ത്ഥികളെ കാണുകയും വിഷയം മനസ്സിലാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്തയച്ചിരുന്നു. ഉദ്യോഗാര്‍ഥികളുടെ നിയമപോരാട്ടത്തിനും അര്‍ഹമായ ജോലി അവര്‍ക്ക് ലഭിക്കുന്നതിനും അവരോടൊപ്പം ഉണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Leave a Reply