മുല്ലപെരിയാർ ഡാം തുറക്കാൻ സാധ്യത, ആശങ്ക വേണ്ട, മുന്നൊരുക്കങ്ങൾ സജ്ജം :മന്ത്രി കെ. രാജൻ1 min read

5/8/22

തിരുവനന്തപുരം : മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു മന്ത്രി. കെ. രാജൻ.രാവിലെ 11.30ന് ഡാമിന്റെ 3ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.30cm വീതമാകും തുറക്കുക.

വെള്ളം തുറന്ന് വിടുന്ന സാഹചര്യമുണ്ടായാല്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയില്‍ ഉണ്ടായിരുന്ന എന്‍ ഡി ആര്‍ എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

‘ചാലക്കുടി പുഴയുടെ തീരത്ത് ജനങ്ങള്‍ സ്വീകരിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ്. അലര്‍ട്ട് എന്ത് തന്നെയായാലും ജാഗ്രത തുടരണം. ക്യാമ്പ്കളിലേക്ക് മാറിയവര്‍ ഇന്നും അവിടെ തന്നെ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. പെരിങ്ങല്‍ക്കുത്തില്‍ നിന്നുള്ള ഇന്‍ഫ്‌ലോ 35,000 ക്യുസെക്‌സ് ആയി തുടരുന്നു.

ഇന്നലെ പെയ്തത് സമീപ കാലത്തെ റെക്കോര്‍ഡ് മഴയാണ്. രാത്രി മഴ കുറഞ്ഞത് ശുഭകരമാണ്. മഴയുടെ ഗതി തെക്കന്‍ കര്‍ണാടകത്തിലേക്ക് മാറും. ആകാശം ഇപ്പോഴും മേഘാവൃതമാണ്. 12 മണിയുടെ അലര്‍ട്ടോട് കൂടെയേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ ഇന്നലെ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ ശരാശരി ഒന്‍പതിനായിരത്തി പതിനാറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2016 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. വൈഗ ഡാം നിറഞ്ഞതിനാല്‍ ഷട്ടര്‍ തുറന്നിട്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ കൂടുതല്‍ ജലം തമിഴ്‌നാടിന് കൊണ്ടുപോകാനാകില്ല.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാകും മുല്ലപെരിയാർ ഡാം തുറക്കുകയെന്ന് മന്ത്രി പറഞ്ഞു.

Leave a Reply