തിരുവനന്തപുരം: അറിവ് ഒരിടത്തുമാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിഭാസമല്ലെന്നും, ദേശങ്ങൾ താണ്ടി പുതിയ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും സമ്പന്നമാക്കിക്കൊണ്ടിരിക്കുമെന്നും കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ അഭിപ്രായപ്പെട്ടു. ‘ദക്ഷിണേന്ത്യയിലെ അറബിക് പഠനങ്ങളുടെ ചരിത്രവും പരിണാമവും’ എന്ന വിഷയത്തിൽ അറബി വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിജ്ഞാനങ്ങളായ ഗോളശാസ്ത്രം, മാത്തമാറ്റിക്സ്, ജീവശാസ്ത്രം തുടങ്ങിയവ ലോകജനതയ്ക്ക് കൈമാറിയത് അറബികളാണ്. എന്ന് മാത്രമല്ല ഇന്ത്യൻ പൈതൃകങ്ങളായ സംസ്കൃതത്തിലെ പഞ്ചതന്ത്രകഥകൾ ഒരു കാലത്ത് നഷ്ടപ്പെട്ടപ്പോൾ അത് വീണ്ടെടുക്കാൻ സഹായിച്ചത് നേരത്തെ അതിനെ വിവർത്തനം ചെയ്തു സൂക്ഷിച്ച അറബിഭാഷയാണ്. ഇത്തരത്തിലുള്ള അറബിളുമായുള്ള ബന്ധം അതിന് ശേഷം ഇന്ത്യയിലേക്ക് വന്ന പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നിവരോടുള്ള പോലെയല്ല, അറബിളുമായുള്ള ബന്ധം എന്നും നിലനിൽക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യൻ മണ്ണിൽ അറബിക് ഭാഷ കൈവരിച്ച മാറ്റങ്ങളും അത് പ്രാദേശിക സംസ്‌കാരവുമായി ചേർന്നപ്പോൾ ഉണ്ടായ വളർച്ചയും ലോകചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ അധ്യായമാണെന്ന് മുഖ്യപ്രഭാഷണത്തിൽ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. അറിവിൻ്റെ സഞ്ചാരങ്ങൾ പുതിയ വിജ്ഞാന ശാഖകൾക്ക് ജന്മം നൽകുകയും തലമുറകളെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്നും വൈജ്ഞാനിക വിനിമയങ്ങൾ, സാംസ്‌കാരിക ഇടപെടലുകൾ, ബൗദ്ധിക പാരമ്പര്യങ്ങൾ എന്നിവയിലൂടെ രൂപപ്പെട്ട വിപുലമായ ചരിത്രമാണ്
ദക്ഷിണേന്ത്യയിൽ അറബി ഭാഷക്കുള്ളതെന്നും സെമിനാർ വിലയിരുത്തി.
വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും പണ്ഡിതരും പങ്കെടുത്ത ചടങ്ങിൽ ദക്ഷിണേന്ത്യയിലെ അറബിക് സാഹിത്യം, വൈദ്യശാസ്ത്രം, കർമ്മശാസ്ത്രം തുടങ്ങിയ മേഖലകളിലെ സംഭാവനകളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അക്കാദമിക് രംഗത്തും സാംസ്‌കാരിക രംഗത്തും ഈ പഠനങ്ങൾ ഇന്നും പ്രസക്തമാണെന്ന് സെമിനാർ അടിവരയിട്ടു.
വകുപ്പ് മേധാവി ഡോ. ഇ സുഹൈൽ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സിൻഡിക്കേറ്റംഗം ഡോ. രാധാമണി, ഐ.ക്യു.എ.സി. ഡയറക്ടർ പ്രൊഫ. ഇ ഷാജി, ഡോ. താജുദ്ദീൻ എ.എസ്., ഡോ. നൗഷാദ് വി . തുടങ്ങിയവർ സംസാരിച്ചു.
