കടം വാങ്ങുകയും, ആ പണം ധൂർത്തടിക്കുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യം :കെ. സുരേന്ദ്രൻ1 min read

19/1/23

തിരുവനന്തപുരം :സംസ്ഥാന സർക്കാരിനെതിരെ കെ സുരേന്ദ്രൻ.കടം വാങ്ങുക, ആ പണം ധൂര്‍ത്തടിക്കുകയെന്നതാണ് ഇടത് സര്‍ക്കാര്‍ നയം.ബജറ്റില്‍ നികുതി ഭാരം അടിച്ചേല്‍പിക്കാന്‍ ശ്രമം നടക്കുന്നതായും സുരേന്ദ്രന്‍ തുറന്നടിച്ചു. കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിലും ഇടത് സര്‍ക്കാര്‍ കടംവാങ്ങി ധൂര്‍ത്തടിക്കുകയാണെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. ദില്ലിയില്‍ പുതിയ പദവി അനാവശ്യ ചെലവാണ്. ക്യാബിനറ്റ് പദവി നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ നടത്തിക്കാന്‍ ഒരു പദവിയാണതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിവസമുണ്ടാക്കിയ അക്രമണങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഊടാക്കുന്നതിനുള്ള ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഹൈക്കോടതി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ട് കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഇപ്പോഴും പിഎഫ്‌ഐയെ സഹായിക്കുകയാണ്. എന്‍ഐഎ റെയ്ഡ് വിവരം പോലും സംസ്ഥാന പൊലീസ് പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തിയെന്നും ബിജെപി ആരോപിച്ചു. കേരളത്തില്‍ ഭക്ഷ്യ സുരക്ഷയില്ല. ഭക്ഷണം കഴിക്കുക ആശുപത്രിയിലാകുക എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രം കേരളത്തിന് അനുവദിച്ച തുകയുടെ കണക്ക് ധനമന്ത്രി ബാലഗോപാല്‍ പുറത്ത് വിടണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജി എസ് ടി കുടിശ്ശികയായി കേന്ദ്രം ഏഴായിരം കോടി നല്‍കാനുണ്ടെന്ന പ്രചാരണം പച്ചക്കള്ളമാണ്. കേന്ദ്രം അനുവദിച്ച തുക സംബന്ധിച്ച്‌ വീടുകള്‍ കയറി ബിജെപി വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply