പ്രതിസന്ധികളെ മറയ്ക്കാന്‍ സര്‍ക്കാര്‍ ചേരിതിരിവ് ഉണ്ടാക്കുന്നു: കെ.സുരേന്ദ്രന്‍1 min read

കോഴിക്കോട്:  സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വികസന രാഹിത്യവും മറച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. പലസ്തീനോടുള്ള സ്‌നേഹം കൊണ്ടല്ല ചേരിതിരിവുണ്ടാക്കി വോട്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇന്ത്യയിലെവിടെയും ഹമാസ് പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല.  എന്നാല്‍ മലപ്പുറത്ത് അതിനുളള സൗകര്യം പിണറായി വിജയന്‍ ചെയ്തുകൊടുത്തിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഒരു നടപടിയുമെടുത്തില്ല. പകരം ഇതിനെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ക്കെതിരെ  കേസ് എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.  ജനം ടി.വി തുടങ്ങിയ മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും  റിപ്പോര്‍ട്ടര്‍ ടി.വിയിലെതുള്‍പ്പെടെയുള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ  കേസ് എടുക്കുന്നു.  കേസുകളെ നെഞ്ചുവിരിച്ച് ബി.ജെ.പി നേരിടുമെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  എല്ലാ പ്രശ്‌നങ്ങളെയും വര്‍ഗീയ വത്കരിച്ച് രക്ഷപ്പെടാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പ് ലാക്കാക്കി സദ്ദാം ഹുസ്സൈന്‍ സിന്ദാബാദ് വിളിച്ചവര്‍ ഇപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനായാണ് പലസ്തീന്‍ പ്രശ്‌നം പൊക്കിക്കൊണ്ടുവരുന്നത്.  അതേ സമയം സി.പി.എം ആഗ്രഹിക്കുന്ന വഴിയേ പോകുന്ന പ്രതിപക്ഷമാണ് ഇവിടെയുളളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
 കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്.  സംസ്ഥാന വിഹിതം ഇല്ലാത്തതിനാല്‍  തൊഴിലുറപ്പ് പദ്ധതികൂലിയിലും  ജലജീവന്‍ മിഷന്‍ പദ്ധതിയിലും ഉച്ചക്കഞ്ഞിയിലും  നെല്‍കൃഷി സംഭരണത്തിലും  മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ നല്‍കുന്നതിലും പ്രതിസന്ധിയാണ്. എല്ലാ മേഖലയിലും  സര്‍ക്കാര്‍ നികുതി കൂട്ടുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതം നല്‍കുന്നില്ല. അതേ സമയം കുത്തകകളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള 70,000 കോടി രൂപ ഇതുവരെ പിരിക്കുന്നില്ല. ഇവരുമായി അധികൃതര്‍ ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഈ കുടിശ്ശിക എന്താണ് പിരിച്ചെടുക്കാത്തതെന്ന് ധനമന്ത്രി വ്യക്തമാക്കണം.  തൊഴില്‍ , പട്ടയ വിതരണം എന്നിവയെല്ലാം പൊളളയായ വാഗ്ദാനങ്ങളായി.
 സംസ്ഥാനം കടക്കെണിയിലായപ്പോള്‍ അതിനെ മറച്ചുപിടിക്കാന്‍ സംസ്ഥാനം സര്‍ക്കാര്‍ ആഘോഷം നടത്തുകയാണ്. പരിപാടികളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് താലപര്യമില്ലാത്തതുകാരണമാണ് ഉദ്യോഗസ്ഥരോട് ലീവടെുത്ത് കുടുംബ സമേതം പരിപാടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്.  മമ്മൂട്ടിയും മോഹന്‍ലാലുംകമലഹാസനും വന്നാല്‍ മാത്രമേ സര്‍ക്കാര്‍ പരിപാടി ആളുകള്‍ തിരിഞ്ഞുനോക്കൂ എന്നായി മാറിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട് എന്നിവർ പങ്കെടുത്തു.

Leave a Reply