ആദർശ രാഷ്ട്രീയത്തിന്റെ വക്താവ് പി . ബിജുവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം ;നിഷേധിച്ച് DYFI1 min read

28/7/22

തിരുവനന്തപുരം :ആദർശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അന്തരിച്ച യുവ നേതാവ് പി. ബിജു വിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം.ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികള്‍ സി പി എം-ഡി വൈ എഫ് ഐ നേതൃത്വങ്ങള്‍ക്കു പരാതി നല്‍കി.

പി ബിജുവിന്റെ ഓര്‍മയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച്‌ റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും തുടങ്ങാന്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ് നടത്തിയത്. ഡി വൈ എഫ് ഐ പാളയം ഏരിയാ കമ്മിറ്റിയാണ് പിരിവിന് നേതൃത്വം നല്‍കിയത്.

പിരിച്ചെടുത്തതില്‍ 11 ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമറിയിരുന്നു. ബാക്കി അഞ്ച് ലക്ഷത്തോളം രൂപ ആംബുലന്‍സ് വാങ്ങാനായി നീക്കിവെച്ചിരുന്നു. ഈ തുകയാണ് വകമാറ്റി ചെലവഴിച്ചതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനാണ് ബാക്കി പണം കൈവശം വെച്ചിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം നേതൃത്വം ഇടപെട്ടതോടെ രണ്ട് ലക്ഷം രൂപ പിന്നീട് പലതവണയായി നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പരാതിയുടെ സാഹചര്യത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഡി.വൈ.എഫ്.ഐ. ഫണ്ട് തട്ടിപ്പ് നടന്നുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ പറഞ്ഞു.

പൊതുജനങ്ങളില്‍ നിന്ന് തുക പിരിച്ചിട്ടില്ല, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന് വിവിധ ചലഞ്ചുകള്‍ നടത്തിയാണ് ഫണ്ട് പിരിച്ചത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഡി.വൈ.എഫ്.ഐക്ക് ലഭിച്ചിട്ടില്ല. പണം സമാഹരിച്ചതിന് വ്യക്തമായ കണക്കുകളുണ്ട്. റെഡ് കെയര്‍ മന്ദിര നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം സാമ്ബത്തിക കണക്ക് പുറത്തുവിടും.സുതാര്യമായ സംഘടന പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ. മഹത്തായ പ്രസ്ഥാനത്തെ കളങ്കപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങളെന്നും ഷിജു ഖാന്‍ പറഞ്ഞു.

Leave a Reply