തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയ പ്രതിപക്ഷം മുഖം രക്ഷിക്കാന്‍ നടത്തുന്ന നാടകമാണ് തൃശൂരിലെ ബിജെപി നേതാവിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനൂപ് ആന്റണി പ്രസ്താവിച്ചു. സഭാ സമ്മേളനം ആരംഭിച്ചതു മുതല്‍ പ്രതിപക്ഷത്തെ അനൈക്യവും സംസ്ഥാന സര്‍ക്കാരിന് വിധേയപ്പെട്ടുള്ള നടപടികളും പ്രകടമായിരുന്നു. പൊതുജന വികാരം എതിരായിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയതോടെ കോണ്‍ഗ്രസും യുഡിഎഫും സഭയില്‍ പ്രതിരോധത്തിലായി. ഇതിനെ മറികടക്കാനായി പിണറായി സര്‍ക്കാരിനെതിരെ കൊണ്ടുവന്ന വിഷയങ്ങളിലും കോണ്‍ഗ്രസിലെ അനൈക്യം മൂലം പ്രതിപക്ഷം ദയനീയമായി പരാജയപ്പെട്ടു. ഇതോടെയാണ് ന്യൂസ് 18 ചാനല്‍ സംവാദത്തില്‍ ബിജെപി പ്രതിനിധി പ്രിന്റു മഹാദേവ് നടത്തിയ പരാമര്‍ശം വളച്ചൊടിച്ച് വിവാദമാക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ശ്രമിച്ചത്. രാഹുല്‍ഗാന്ധിയെ വെടിവെച്ചുകൊല്ലുമെന്ന് ബിജെപി നേതാവ് ആഹ്വാനം നൽകിയെന്ന കോൺഗ്രസ് പ്രചരണം അപഹാസ്യമാണ്. ജനകീയ വിഷയങ്ങളിൽ സർക്കാരിന്റെ പരാജയങ്ങൾ ചൂണ്ടിക്കാണിക്കാൻ തയ്യാറാവാത്ത പ്രതിപക്ഷവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപിക്കെതിരെ അനാവശ്യ പ്രചരണം നടത്തുകയാണ്. പ്രിന്റു മഹാദേവിനെതിരെ എടുത്ത കേസിന്റെ പേരിൽ ബിജെപി നേതാക്കളുടെ വീടുകളിൽ കയറി പോലീസ് നടത്തുന്ന അക്രമങ്ങൾ അനുവദിക്കില്ലെന്നും ശക്തമായ പ്രതിരോധം ബിജെപി നടത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.
