എഫ്‌സിആര്‍എ ബില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി1 min read

 

തിരുവനന്തപുരം: എഫ്‌സിആര്‍എ ബില്ലില്‍ സിപിഎമ്മും കോണ്‍ഗ്രസും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. വഖഫ് ബില്‍ കൊണ്ടുവന്നപ്പോഴും സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എഫ്‌സിആര്‍എ നിയമ പ്രകാരം രാജ്യത്ത് ഒരാളുടെയും സ്ഥലം പോയിട്ടില്ല. സിറ്റിസണ്‍ അമന്‍ഡ്‌മെന്റ് ആക്ടിലും സമാന പ്രതിഷേധമുയര്‍ന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത് ഏതെങ്കിലും മതത്തിന് എതിരല്ലെന്നും അനില്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ 10 വര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം തവണ തിരിച്ച് വരില്ല. സാധാരണ എല്‍ഡിഎഫും യുഡിഎഫും മാറി മാറിയാണ് ഭരിക്കുന്നത്. ഇത്തവണ എല്‍ഡിഎഫ് മാറിയാലും യുഡിഎഫ് വരില്ല. ഇരു മുന്നണികളും വിസ്മയങ്ങളെയും വര്‍ഗീയതയും പറ്റി പറയുമ്പോള്‍ ബിജെപി പറയുന്നത് വികസനത്തെ കുറിച്ചാണ്. ജനങ്ങള്‍ക്ക് മുന്നില്‍ വികസനത്തിന്റെ റൂട്ട് മാപ്പാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് ഇറക്കിയിരിക്കുന്ന പ്രകടന പത്രിക തട്ടിപ്പ് മാത്രമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങളെല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുന്നില്ല. കര്‍ണ്ണാടകയും തെലുങ്കാനയുമെല്ലാം അങ്ങനെയാണ് പോകുന്നത്. രണ്ട് മുന്നണികള്‍ക്കും ബിജെപിയുമായി ഡീല്‍ ഉണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ബിജെപിയ്ക്ക് ജനങ്ങളുമായാണ് ഡീല്‍ ഉള്ളത്.
കഴിഞ്ഞ 11 വര്‍ഷമായി ഭരതം ലോകത്തിന് മുന്നില്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ജപ്പാനെ മറി കടന്ന് നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെ മറി കടന്ന് മൂന്നാമത്തെ വലിയ സാമ്പത്തിക കക്ഷിയാകും. അതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *