മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിൽ ഉന്നതനായ രാഷ്ട്രീയ നേതാവിനെ അപര സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് നീച രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.സുരേന്ദ്രൻ. കേട്ട് കേൾവി ഇല്ലാത്തവരെ അപരനായി മത്സരിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഒരു പ്രമുഖ നേതാവിനെ അപരനായി ഇറക്കിയിരിക്കുന്നത് സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്തതാണ്. തിരുവനന്തപുരത്തെ പ്രമുഖ നേതാവായ അരുവിയോട് സുരേന്ദ്രനെ തനിക്കെതിരെ മത്സരിപ്പിക്കുന്നത് കെപിസിസി നേതൃത്വമാണെന്നും മഞ്ചേശ്വരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരാജയഭീതിയിൽ അശ്ശീല രാഷ്ട്രീയം കളിക്കുകയാണ് യുഡിഎഫ്. വലിയ ഗൂഢാലോചനയാണ് നടന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു പ്രതിപക്ഷ നേതാവിൻ്റെ തിരുവനന്തപുരത്തെ സന്തത സഹചാരിയെയാണ് ഇറക്കിയത്. മഞ്ചേശ്വരത്തെ ജനങ്ങൾ ഇതിന് മറുപടി കൊടുക്കും. ഘടകക്ഷി മത്സരിക്കുന്ന സീറ്റിൽ ഉന്നത നേതാവിനെ മത്സരിപ്പിക്കാൻ കോൺഗ്രസിന് നാണമില്ലേ.
എസ്ഡിപിഐ സ്ഥാനാർത്ഥി മത്സരിക്കുന്നതിന് പിന്നിൽ താനാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറയുന്ന ജൽപനത്തിന് മറുപടിയില്ല. ഉണ്ണിത്താൻ ജയിച്ചത് എസ്ഡിപിഐ വോട്ട് കൊണ്ടാണ്.
ആത്മകഥ ആളുകൾ വായിക്കാൻ വേണ്ടി കെഎൻഎ ഖാദർ ചെയ്ത പണിയാണ് ഡീൽ ആരോപണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
